31 ഒക്‌ടോബർ 2011

വയ്യ... ഒട്ടും ..

നീയരികിലില്ലെന്ന സത്യം..
നീയകലെയാണെന്ന് മനസ്സ്
സമ്മതിക്കുന്നില്ലെങ്കിലും
ഉള്‍ക്കൊള്ളാനാവുന്നില്ല...

പിണങ്ങിയല്ലെങ്കിലും,
പരിഭവിച്ചല്ലെങ്കിലും,
നീ യകന്നിരിക്കുമ്പോള്‍
വയ്യ... ഒട്ടും....!!

02 ഓഗസ്റ്റ് 2011

ഒടുവിലായാത്ര...

ബസ്സ്‌ സീറ്റില്‍ അടുത്തടുത്തിരിക്കുമ്പോള്‍ ഞാന്‍ അവളുടെ കൈവിരല്‍ പിടിച്ചു തിരിച്ചു. വെള്ളത്തണ്ടുപോലെ മൃദുലം.

'പിടിച്ചു പൊട്ടിച്ചോട്ടെ ഞാന്‍ . ?'

'എന്തിനാ?'

'നിയൊന്നു പിടയുന്നത്‌ കാണാന്‍ .. '

'അതു വേണോ... പിന്നൊരിക്കലായാലെന്താ.. ?'

പതിവുള്ള ചോദ്യം. പിന്നെയും ഞങ്ങള്‍ എന്തെല്ലാമോ പറഞ്ഞു, ചിരിച്ചു, പിണങ്ങിയിരുന്നു...

സമയം ശരവേഗം പ്രാപിച്ചു. തലശ്ശേരി എത്തിയത്‌ അറിഞ്ഞതേയില്ല. വിവാഹം നിശ്ചയിച്ചശേഷം ഞങ്ങളുടെ ആദ്യ യാത്രയായിരുന്നു. പരസ്പരം എല്ലാം അറിഞ്ഞു പെരുമാറി.
തലശ്ശേരിയില്‍ പോകേണ്ട കാര്യം എനിക്കില്ലായിരുന്നു, എന്നിട്ടും ഒരു ഭ്രാന്തിന്റെ പുറത്ത്‌ ആ യാത്ര നടത്തി. തലശ്ശേരിയില്‍ നിന്നും ഞാന്‍ കൂടെ പോയേനെ, അവളുടെ കണ്ണുകളിലെ കുടുംബ ഭയം എന്നെ വിലക്കിയിരുന്നില്ലെങ്കില്‍ ‍.

മനസ്സില്ലാ മനസ്സോടെ അവളെ യാത്രയാക്കി തിരിച്ചു ബസ്സില്‍ കയറുമ്പോള്‍ ഞാന്‍ ലോകം കീഴടക്കിയവനെപ്പോലെയായിരുന്നു. ഒരു സ്വപ്നലോകത്ത്‌ അലഞ്ഞു തിരിഞ്ഞു. എല്ലാ നിയന്ത്രണവും വിട്ടിരിക്കുന്നതിന്നിടയില്‍ വണ്ടിയുടെ നിയന്ത്രണം വിട്ടത്‌ അറിയാന്‍ ഒത്തില്ല. കൈനാട്ടിയിലെ ഡിവൈഡര്‍ മുറിച്ച്‌, ആ ബസ്സ്‌ എതിര്‍ വശത്തെ മതിലില്‍ ഇടിക്കുമ്പോളും ഒന്നും അറിഞ്ഞില്ല. ഈടിച്ചു നീരുവന്ന കാലുകള്‍ മറ്റുള്ളവര്‍ വലിച്ചെടുക്കുമ്പോളും എന്റെ കണ്ണില്‍ നീ തന്നെ യായിരുന്നു.

ആശുപത്രിയില്‍ പോവാനുള്ള നിരബന്ധം ഞാന്‍ നിരസ്സിച്ചു. കാരണം നീ വീട്ടിലെത്തിയോ എന്ന്‌ വിളിച്ചറിയാത്തതിലുള്ള ആധിമാത്രമായിരുന്നു. ഒടുവില്‍ അകലെ നിന്നും കളിയായി ചോദിച്ചു.

'ന്റെ വിരലുവേണോ ഇയാള്‍ക്ക്‌ പിടിച്ചു കളിക്കാന്‍ , ഞാന്‍ പാര്‍സല്‍ ചെയ്യാട്ടോ'

ഇരച്ചു കയറുന്ന സന്തോഷത്തിനുള്ളില്‍ എന്റെ നീരുവെച്ചു വരുന്ന വിരലിന്റെ വേദന മറക്കാന്‍ ശ്രമിച്ചു...

14 ജൂൺ 2011

പിരിയാതിരിക്കാന്‍

എങ്കിലും ...
നീ യെന്നെ ഇഷ്ടപ്പെട്ടതെന്താണ് ?

മഴ ഇക്കിളിക്കൂട്ടുന്ന വഴിവക്കില്‍
ഒന്നും മിണ്ടുവാനില്ലാതെ നടക്കുമ്പോള്‍
എന്റെ ഹൃദയം വിങ്ങുന്നത് നീയറിഞ്ഞിരുന്നോ?

നീയെന്നെ വിട്ടുപോവാതിരിക്കാന്‍
അതു കീറിമുറിച്ചുതരട്ടെ...?
അതില്‍ക്കൂടുതലൊന്നും .......

           (ഭാവി വധുവിന്)

05 മേയ് 2011

ഒരുത്തനും ഒരുത്തിയും

പണ്ട് ഒരുത്തന്‍ ഒരുത്തിയെ
ഒരുത്തി എന്നു വിളിച്ചു.
ഒരുത്തി ജനമധ്യത്തില്‍
ആ വിളിയേറ് കൊണ്ട്
ചോര പൊടിഞ്ഞുപിടഞ്ഞു....

പിന്നീട് വേറൊരുത്തന്‍
ഒരുത്തനെ ഒരുത്തന്‍ എന്നു വിളിച്ചു.
വിളിയേറ് കൊണ്ട ഒരുത്തന്‍
മിണ്ടാതിരുന്നു,
പിന്നെയോര്‍ത്തു
ഏത് കയറ്റത്തിനും ഒരിറക്കം കാണുമെന്ന്....

01 മേയ് 2011

ആദ്യമായി പെണ്ണുകണ്ടപ്പോള്‍..

ആദ്യമായി പെണ്ണുകണ്ടപ്പോള്‍ എന്തുതോന്നി ?

ഒന്നും തോന്നിയില്ല,
പ്രത്യേകിച്ച് തോന്നിവാസങ്ങളൊന്നും.
കാല്‍‌വിരലിന്റെ അറ്റത്തുനിന്നും
ഉച്ചിയിലേക്ക് എന്തൊക്കെയോ
തിളച്ചുകയറുന്നുണ്ടായിരുന്നു.!

അല്ല, കൂടെവന്ന
നിനക്കെന്തെങ്കിലും തോന്നിയോ..??

തിരിച്ചുപോരുമ്പോള്‍
കാറിന്റെ മുന്‍ സീറ്റിലിരുന്നിട്ടും
എന്റെ മുഖത്തേക്ക്
ആ പെണ്‍കുട്ടി വീട്ടിനകത്തെ
വാഷ്ബേസിനില്‍ ഓക്കാനിച്ചു
ചര്‍ദ്ദിക്കുന്നതിന്റെ ചീളുകള്‍
തെറിക്കുന്നുണ്ടായിരുന്നു.!!

11 ഏപ്രിൽ 2011

വലിയ ഏകാന്തത

എതാണ് വലിയ ഏകാന്തത ?
ജനശദാബ്ദിയുടെ നീളന്‍
കമ്പാര്‍ട്ടുമെന്‍റില്‍
ആരും ഒന്നും
മിണ്ടാതിരിക്കുന്നതോ ?

അതോ
വധു ഒളിച്ചോടിപ്പോയത
റിഞ്ഞ വരന്‍റെ വീട്ടിലെ
കല്ല്യാണ ത്തലേന്നോ ?

15 ഫെബ്രുവരി 2011

വിധിദിനത്തിനു ശേഷം

രാവിലെ നടതുറന്നപ്പോള്‍
പുഷ്പാഞ്ജലി കഴിപ്പിച്ചു
പിന്നെ ഒരു ധാരയും

ആല്‍മരത്തണലത്തിരുന്നു
ഒരുനുള്ള് ഇരട്ടിമധുരം നുണഞ്ഞു
കയ്യില്‍ തീര്‍ത്ഥത്തിന്‍ നനവ്
ശിരസ്സിലേക്കും കിനിഞ്ഞു

നടവഴിയില്‍ ഒരുപാട് പുഷ്പങ്ങള്‍
ഹൃദയത്തിലൊരുപാട് കനലും
വയ്യ ഇനിയും ചവിട്ടി മെതിക്കാന്‍

ഞാനെന്റെ കാലെടുത്ത് തലയില്‍
വച്ച് പുറം തിരിഞ്ഞു നടന്നു

എനിക്ക് ആരെയും കാത്തിരിക്കേണ്ടതില്ല !

13 ഫെബ്രുവരി 2011

വിധിദിനത്തിനുമുന്‍പേ

കൈവിരലുകളില്‍
കാലം ചുളിവുവീഴ്ത്തുന്നു..
ഹൃദയത്തിന്റെ താളം മുറുകുന്നു

ഇന്നലെ വീണ്ടും
നീയെന്‍ നടവഴിയില്‍ വന്നുവോ ?
ഇന്നൊരു കിനാവായ് മറഞ്ഞുവോ?
എന്റെ കനവും കീറിമുറിച്ചുവോ ?

എന്റെ സ്വപ്നം ഞാന്‍
നിനക്കായ് തുറന്നിട്ടിരുന്നു
എന്റെ ചക്രവാളം
പോലും ചുവപ്പിച്ചിരുന്നു..

എന്നിട്ടും...

ഞാനോര്‍ക്കുന്നു..
നിനക്കായ് ഞാനൊരു പൂക്കാലമൊരുക്കിയില്ല
നിന്റെ മൊഴികള്‍ക്കായ് കാതോര്‍ത്തുചിരിച്ചില്ല
നിന്റെ കയ്യില്‍ എന്റെ കുപ്പിവള കിലുങ്ങിയില്ല
എങ്കിലും.....

നാളെ പുലരും വരെ
ഞാനീ പാറമേല്‍കിടക്കട്ടെ
പിന്നെ, പറന്നെത്തും
ഇണക്കിളികള്‍ക്ക് മാറിക്കൊടുക്കട്ടെ..!!
എനിക്കിനി മറ്റെന്ത്?

06 ഫെബ്രുവരി 2011

സൗമ്യക്ക്...

വാക്കില്ല..
എനിക്ക് നിന്നെ നോക്കാനവകാശവുമില്ല.
ഇരുളിന്റെ ഭയാനതകളില്‍
പുലരിവെട്ടം കാത്ത് കിടന്ന
നിന്നെ തലക്കടിച്ചവന്റെ
മസ്തിഷ്കത്തിലെ മിന്നല്‍
ഇരുളും കീറി ഈ പാളത്തിലലയുന്നു.

ദുരമൂത്ത സമൂഹത്തിന്ന്
ഇരകള്‍ വേറെ,
രാവേറെ കണ്ടിരിക്കാന്‍
ചാനലുകളേറെ...

ഒരു നോക്ക്, നിന്നില്‍
സാന്ത്വനമാവാന്‍,
ഈ കറുത്ത കരിമ്പടം
വലിച്ചുകീറാന്‍ ആരുമില്ല.

നിന്നെ ഞാനറിയുന്നു..
കറുത്തരാത്രിയില്‍
ഒറ്റക്ക് കഴുത്തോളം വെള്ളത്തില്‍
ഉയിരുകാത്തു നീന്തുന്ന നിന്നിലേക്ക്
എനിക്കേറെ ദൂരമെങ്കിലും...

വയ്യ...
ഇനി ഒരു ആളില്ലാ കമ്പാര്‍ട്ടുമെന്റ്
കണ്ടെത്തി ചാടട്ടെ ഞാനും,
കാരണം എന്നെ ബലാല്‍ക്കാരം
ചെയ്യാനായുന്നത് എന്നിലെ ഞാന്‍ തെന്നെയാണ്‌
അത്രക്ക് നോവുണ്ട്...

എങ്കിലും....
മാപ്പ്....
എന്തിനാണെന്നറിയില്ലെങ്കിലും...

ഇരുളില്‍ അണയുന്ന തീവണ്ടിയില്‍
എന്നും എന്റെ പെങ്ങളുണ്ട്
എന്നും അവള്‍ക്കൊരു കൂട്ടാവാന്‍
എനിക്ക് കഴിഞ്ഞില്ലെങ്കിലോ....?!

http://www.mathrubhumi.com/story.php?id=157170

18 ജനുവരി 2011

ജ്യോതിയും ജീവനും സത്യവും

പൊന്നമ്പലമേട്ടില്‍ വീണ്ടും മകര ജ്യോതി തെളിഞ്ഞു
താഴെ പുല്ലിന്‍ മേട്ടില്‍ ഒരു പിടി ജീവന്‍ പൊലിഞ്ഞു

ഇരുളിന്റെ മറവില്‍ ഹൃദയം പൊട്ടി പാവങ്ങള്‍
ശരണമന്ത്രമുതിര്‍ക്കുമ്പോള്‍, മേട്ടില്‍ ഒരുപിടി
കരാറുകാര്‍ കര്‍പ്പൂരം കത്തിച്ചുപൊട്ടിച്ചിരിക്കുന്നു,
ഉയരെ സംക്രമ നക്ഷത്രം പോലും ചിരിച്ചു

മേശമേല്‍ കൂട്ടിയിട്ട പാവം ആന്ധ്ര, കന്നട
തമിഴ് സ്വാമികളൂടെ നെഞ്ചില്‍ നിന്നും അപ്പോള്‍
അവസാന ആശ്രയം തേടിയെത്തിയ ഹൃദയ-
ത്തുടിപ്പുകള്‍ കത്തിപിടിച്ച വൈദ്യനെ പേടിപ്പിച്ചു.

സ്വാമീ നിനക്കു ശരണം, നീ തന്നെ ശരണം
പക്ഷേ മനുഷ്യന്‍ മനുഷ്യനെ പറ്റിച്ച്, പാവങ്ങളെ
കൊല്ലാക്കൊലചെയ്യുമ്പോള്‍, ആയിരം അരുണാഭ
പൊഴിക്കുമാക്കണ്ണൊന്നു തുറക്കൂ ഈ കണ്ണുകെട്ടിക്കളിക്കെതിരെ !

മല മേലെ അറിവില്ലാത്തവരുടെ ഹൃദയത്തില്‍
തീയാകുന്ന അഗ്നിയുടെ പൊരുളറിയിക്കാന്‍ ഒരു
ക്ലോസ് സര്‍ക്യൂട്ട് ടി വി തെന്നെയാകൂനീ, എന്നിട്ടു
നിന്‍ അഭയഹസ്തം നീട്ടിപ്പറയൂ ഇത് പൊളിമാത്രമെന്ന്

ഹൃദയ വനികയില്‍ കുളിരിളം തെന്നലാകുക നീ,
നോവും മനസ്സിലെന്നും സംക്രമ ത്തെളിച്ചമാവുക,
ഈ പൊരുളറിയാത്തവന്റെ ഉള്ളിന്റെ നീരെടുത്തുകൊള്‍ക
പിന്നെ, എരിയുന്ന ആഴിയില്‍ എന്നെയും ദഹിപ്പിക്ക.!


http://sinosh.wordpress.com/2008/08/26/makarajyothy/