31 ജൂലൈ 2009

മഹാകഷ്ടം


ഒരു കഥ പറയാം. പണ്ടൊരു തറവാട്ടില്‍, ഒരു പേരുകേട്ട തറവാട്ടില്‍ നടന്ന കഥയാണ്. കാരണവരും മക്കളും മക്കളുടെ മക്കളും കൂടെ വലിയ ഒരു തറവാട്. ആകെപ്പാടെ നല്ല അച്ചടക്കം. തലമുതിര്‍ന്നവര്‍ വരക്കുന്ന വരക്കപ്പുറം ആരും നടക്കില്ല. അങ്ങനെ ഇരിക്കെ കൂട്ടത്തില്‍ ഒരു ഇളമുറക്കാരന് അവിടത്തെ അടിച്ചു തളിക്കാരിയോട് ഒരു കമ്പം. പ്രേമത്തിനു കണ്ണില്ലല്ലോ, തലമുതിര്‍ന്നവരെ യൊക്കെ തൃണവല്‍ഗണിച്ച് ആശാന്‍ ആ പെണ്ണിനെയും കൊണ്ട് വീടു വിട്ടിറങ്ങി. ഇനി മേലില്‍ ഈ വീട്ടിലേക്ക് വരരുതെന്നും, വന്നാല്‍ കാലടിച്ച് പൊട്ടിക്കുമെന്നും വീടുകാര് കട്ടായം പറഞ്ഞു.

അങ്ങനെ കാലം കടന്നു പോയി. പട്ടുമെത്തെയില്‍ കിടന്നുറങ്ങി ശീലിച്ച ആശാന് പെണ്‍ വീട്ടിലെ പൊറുതി നരകമായിത്തുടങ്ങി. ഇടക്കിടക്ക പഴയ തറവാട്ടിലേക്ക് ഏന്തിനോക്കിത്തുടങ്ങി. എന്നാല്‍ ആരും തന്നെ കാര്യമായി മൈന്‍റ് ചെയ്തില്ല്ല. പെണ്ണിനെ മടുത്തു, പെണ്‍ വീട്ടുകാരെ മടുത്തു, മര്യാദക്ക് ഭക്ഷണം പോലും കിട്ടാതായി (പണ്ടേ ജോലിചെയ്യാതെ നിന്നു ശിലിച്ചതല്ലേ). പല വഴിക്കും പഴയ വീട്ടില്‍ തന്‍റെ പാതിമെയ്യോടൊപ്പം കയറിപ്പറ്റാന്‍ ശ്രമിച്ചു വന്നു. പക്ഷെ പടിക്കല്‍ തന്നെയോടിക്കാന്‍ രണ്ട് വലിയ ഗുണ്ടകളെ ഏര്‍പ്പാടാക്കിയതിനാല്‍ എല്ലം വിഫലമായി. തന്‍റെ നഷ്ടപ്പെട്ട സുഖ ജീവിതം തിരിച്ചു പിടിക്കാനായി കഥാനായകന്‍ യാതൊരു മടിയും കൂടാതെ പെണ്ണിനെ ആട്ടിയോടിച്ചു എന്നിട്ടു മാന്യനായി പഴയ വീട്ടിലേക്കു കയറിനോക്കി, നോ രക്ഷ.

ഒടുവില്‍ ആശാന്‍ അറ്റകൈക്ക് പത്തൊന്‍പതാം അടവ് പ്രയോഗിച്ചു. പാതിരാത്രി എല്ലാരും ഉറങ്ങിയ നേരത്ത് ഓടിളക്കി വിടിന്‍റെ അകത്ത് കയറിപ്പറ്റി. പിറ്റേന്ന് രാവിലെ കാരണവന്മാര്‍ നോക്കുമ്പോള്‍ ആശാന്‍ അകത്ത് സുഖമായി കിടന്നുറങ്ങുന്നു. പിടിച്ചു പുറത്താക്കാന്‍ കൽപ്പിച്ചു. മല്ലന്മാര്‍ പഠിച്ചതെല്ലാം പയറ്റി, വടിയും ചാട്ടവാറും പൊട്ടുന്നത് വരെ അടിച്ചു, പിടിച്ചു വലിച്ചു പുറത്തിടാന്‍ നോക്കി. എവിടെ..എവിടെപ്പോകാനാ?

ഒടുവില്‍ വീട്ടുകാര്‍ രണ്ടു തട്ടായി. ഒരു കൂട്ടര്‍ വീട്ടില്‍ തന്നെ പൊറുക്കുന്നതിനെ അനുകൂലിച്ചു, മറ്റേക്കുട്ടര്‍ എങ്ങനേം നായകനെ വീട്ടില്‍ നിന്നും പുറത്താക്കണം എന്നു പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എല്ലാം എല്ലാരും മറന്നു, കാലം പിന്നേം കഴിഞ്ഞപ്പോള്‍ ഈ നായകന്‍ ആ തറവാടിന്‍റെ കാരണവരും ആയിത്തീര്‍ന്നു. അപ്പോളെക്കും കള്ളന്മാരും പിടിച്ചു പറിക്കാരും, പെണ്ണുപിടുത്തക്കരും വായില്‍ നോക്കികളുടേയും ഒരു സാഗരമായിത്തീര്‍ന്നിരുന്നു ആ തറവാട്, അതിനാന്‍ അവര്‍ കൂട്ടത്തില്‍ ഏറ്റവും തല്ലിപ്പൊളിയെ കാരണവരാക്കുകയായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ..??


‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ --------------------------------------------------------------------
അനുബന്ധം : ഈ കഥക്ക് കരുണാകരന്‍റെ മകന്‍ മുരളിയുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല....

22 ജൂലൈ 2009

നാക്ക് ലക്ഷ്യത്തിലേക്ക്

നോട്ടം ലക്ഷ്യത്തിലെത്തുന്നില്ല
എന്ന് പരിതപിച്ചിരിക്കുമ്പോളാണ്
ശരവേഗത്തില്‍ ഒരു കടവാതില്‍
എന്‍റെ കണ്‍ മുന്നില്‍ പല്ലിയെ റാഞ്ചിയത്

അതിനും മുന്‍പ്,
നാക്ക് വളയുന്നില്ല എന്ന്
നിലവിളിച്ചപ്പോഴാണ് ആ പല്ലി
ഉന്നം പിടിച്ചൊരു നിശാശലഭത്തെ
വായിലാക്കുന്നത് കണ്ടത്.

ഇങ്ങനെ, വളയാത്ത നാക്കിനും
ലക്ഷ്യത്തിലെത്താത്ത നോട്ടത്തിനും
മീതെ പലതും നടക്കുമ്പോള്‍,
വേരുറച്ച കസേരയുടെ കാലുതല്ലിയുടച്ച്
ലക്ഷ്യമേതുമില്ലാതെ ഏതോ പാതയിലൂടെ
എന്‍റെ നാക്ക് പണയപ്പെടുത്തി
ഞാന്‍ നടന്നുതുടങ്ങി..

19 ജൂലൈ 2009

ദുരിതാശ്വാസം

ജിവിതം ഒരു ഉരുള്‍ പൊട്ടലില്‍ തീരാനുള്ളതല്ലല്ലോ..

വാക്ക് പലപ്പോഴും മിതമായി ഉപയോഗിക്കുന്നവനായിരുന്നു ഞാന്‍, അതിനാലാവണം വലിയൊരു പാറക്കഷ്ണം തന്‍റെ ഇത്തിരിപ്പോന്ന കൂര അപ്പാടെ നക്കിത്തൂടച്ച് പോയപ്പോഴും നിലവിളിക്കാന്‍ കഴിയാതിരുന്നത്. അല്ലെങ്കിലും നിലവിളിച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല. എല്ലാം നഷ്ടപ്പെട്ട് ഒരു പാടുപേര്‍ തന്‍റെ ചുറ്റിലും നിന്ന് നിലവിളിക്കുമ്പോള്‍, തന്‍റെ നിലവിളിക്ക് കാര്യമായ പ്രസക്തിയില്ല.

“ചോമാ യ്യ് പോരുന്നില്ലേ, സര്‍ക്കാര്‍ കൂളില്‍ കഞ്ഞിണ്ടാവും”

മൂപ്പന്‍റെ ചോദ്യത്തിനുമുന്നില്‍ പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നുല്ല.

പൊട്ടിപ്പൊളിഞ്ഞും, തെന്നിനീങ്ങിയും നശിച്ച വഴികളില്‍, എല്ലാം നഷ്ടപ്പെട്ടവരുടെ അടക്കിപ്പിടിച്ച രോദങ്ങള്‍ക്കൊപ്പം സാവധാനം നടന്നു.

വഴിതെറ്റിയൊഴുകുന്ന കാട്ടാറും, പകച്ചുനില്‍ക്കുന്ന കാട്ടുമക്കള്‍ക്കും ഇടയിലൂടെ പ്രത്യേകിച്ചൊന്നും ചിന്തിക്കാനില്ലാതെ നടക്കുമ്പോള്‍, ആവശ്യമില്ലാതെ മൂപ്പന്‍റെ മകളുടെ മുഖം തെളിഞ്ഞു വന്നു. കാടു മുഴുവന്‍ അലഞ്ഞ് കാട്ടു തേന്‍ ശേഖരിച്ച് മൂപ്പന്‍റെ സ്വയം സഹായ സംഘത്തില്‍ എത്തിക്കുന്ന തനിക്ക്, പലപ്പോഴും അത് ആ സുന്ദരിയെ ഏൽപ്പിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നു. വയറു നിറയെ ചോറു തിന്നുന്ന ആ ദിവസങ്ങളില്‍ പോരാന്‍ നേരം അവള്‍ തരുന്ന പണപ്പൊതിയില്‍ നിന്ന് ഒരാഴ്ചത്തേക്കുള്ള അന്തിക്കള്ളിന്‍റെ പണമെടുത്ത് ബാക്കി അവളെത്തെന്നെ ഏൽപ്പിക്കാറായിരുന്നു പതിവ്.

“ അതിയ്യന്നെ വച്ചോ, ഒന്നിച്ചാവശ്യണ്ടാവുമ്പൊ തന്നാതി”

അപ്പോള്‍ അവളുടെ കണ്‍കളില്‍ ഒരു പ്രത്യേക തിളക്കം ഉണ്ടാവാറുണ്ടോ.?

ദുരിതാശ്വാസ ക്യാമ്പ് ആ പ്രദേശത്തെ ആകെയുള്ള സര്‍ക്കാര്‍ സ്കൂളിലായിരുന്നു. നൂറുകുട്ടികളെ ശരിക്കു ഉള്‍ക്കൊള്ളാനാവാത്ത അവിടം നൂറുകണക്കിനു കുടുമ്പങ്ങളെ ക്കൊണ്ടു നിറഞ്ഞു കവിഞ്ഞു.
തോരാതെ പയ്യുന്ന മഴ അവിടെയും അരക്ഷിതാവസ്ത സൃഷ്ടിച്ചിരുന്നു. കുട്ടികളും സ്ത്രീകളും ക്ലാസ് മുറികളിലും, മറ്റുള്ളവര്‍ വരാന്തയിലും സ്കൂള്‍ മുറ്റത്തെ ചെറിയ ഷെഡുകളിലും നിസ്സഹായരായി കഴിഞ്ഞു.

ഉള്ളിന്‍റെയുള്ളില്‍ പിന്നെയും മൂപ്പന്‍റെ മകളുടെ മുഖം പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചു.
മനുഷ്യന് പ്രത്യകിച്ചൊരു പണിയും ഇല്ലെങ്കില്‍ ഇങ്ങന ആയിരിക്കുമോ ആവോ..?
പിന്നെ പിന്നെ ആളനക്കങ്ങളില്‍ അവളുടെ കണ്ണുകള്‍ തിരഞ്ഞു തുടങ്ങി. ഒന്നു രണ്ടു പ്രാവശ്യം ഇടഞ്ഞ കണ്ണുകളെ പിന്‍ വലിച്ച് അവള്‍ എങ്ങോട്ടോ മറഞ്ഞു.

മഴതെല്ലു കുറഞ്ഞുതുടങ്ങി
പലരും സ്വന്തം കൂരയിലെ വറുതിയിലേക്കു മടങ്ങിത്തുടങ്ങി.
എല്ലാ കൊല്ലവും നഷ്ടപ്പെടുകയും വീണ്ടും കെട്ടിപ്പോക്കുകയും ചെയ്യുന്ന കൂര ത്നിക്കൊരു അവശ്യവസ്തുവല്ല.

ആളൊഴിഞ്ഞ ആസന്ധ്യ നേരത്ത് വളരെ അപ്രതീക്ഷിതമായി അവള്‍ മുന്നില്‍ പ്പെട്ടു. ഇടഞ്ഞ കണ്ണുകളിലെ അരക്ഷിതാവസ്തക്കുമീതെ ഞാന്‍ എന്‍റെ കൈ കറിയാതെ നീട്ടി.

അങ്ങനെയൊരു പ്രവൃത്തിയുടെ സാധുതയെന്താണെന്ന് അപ്പോള്‍ ഒട്ടും ആലോചിച്ചിരുന്നില്ല. തീരാക്കെടുത്തിയില്‍ ദീനം പിടിച്ച മൂപ്പന്‍റെ മുഖം ആലോചിച്ചിട്ടാണോ, അതോ ആ കണ്ണുകളിലെ കൊളുത്തി വലിക്കുന്ന തിളക്കമാണോ കാരണം അറിയില്ല.

ഒരുനിമിഷം...

സ്വന്തം കൈകള്‍ എന്‍റെ നീട്ടിയ കൈകള്‍ക്കുള്ളില്‍ വെച്ച് അവള്‍ പൊട്ടിക്കരഞ്ഞു.
“അപ്പാവിന്‍റെ ദീനം... തന്ന പൈസമുഴുവന്‍ ഗുളിയവാങ്ങി... ല്ല, ഞാന്‍ തിരിച്ചു തരും.. തരും”

മുറിഞ്ഞു മുറിഞ്ഞു വീണ വാക്കുകള്‍ക്കൊപ്പം കണ്ണുനീരും ധാരധാരയായി എന്‍റെ കൈകളില്‍ വീണു.
ചൂടുവെള്ളം വീണു പൊള്ളിയ പോലെ കൈകള്‍ എരിപിരി കൊണ്ടു.

മറ്റൊന്നും ആലോചിക്കാനില്ലാതെ, അന്നു തന്നെ മലകയറി..
തീരാദുരിതത്തിന്‍റെ, മറ്റൊരു കൂരകെട്ടിപ്പടുക്കുന്നത് മാത്രമാണ് അപ്പോള്‍ ആലോചിച്ചത്.

കൈയ്യിലെ നീറ്റല്‍ ഒരു ചോദ്യചിഹ്നമായി എന്‍റെ കൂടെത്തന്നെ വന്നു.