സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

06 ഫെബ്രുവരി 2011

സൗമ്യക്ക്...

വാക്കില്ല..
എനിക്ക് നിന്നെ നോക്കാനവകാശവുമില്ല.
ഇരുളിന്റെ ഭയാനതകളില്‍
പുലരിവെട്ടം കാത്ത് കിടന്ന
നിന്നെ തലക്കടിച്ചവന്റെ
മസ്തിഷ്കത്തിലെ മിന്നല്‍
ഇരുളും കീറി ഈ പാളത്തിലലയുന്നു.

ദുരമൂത്ത സമൂഹത്തിന്ന്
ഇരകള്‍ വേറെ,
രാവേറെ കണ്ടിരിക്കാന്‍
ചാനലുകളേറെ...

ഒരു നോക്ക്, നിന്നില്‍
സാന്ത്വനമാവാന്‍,
ഈ കറുത്ത കരിമ്പടം
വലിച്ചുകീറാന്‍ ആരുമില്ല.

നിന്നെ ഞാനറിയുന്നു..
കറുത്തരാത്രിയില്‍
ഒറ്റക്ക് കഴുത്തോളം വെള്ളത്തില്‍
ഉയിരുകാത്തു നീന്തുന്ന നിന്നിലേക്ക്
എനിക്കേറെ ദൂരമെങ്കിലും...

വയ്യ...
ഇനി ഒരു ആളില്ലാ കമ്പാര്‍ട്ടുമെന്റ്
കണ്ടെത്തി ചാടട്ടെ ഞാനും,
കാരണം എന്നെ ബലാല്‍ക്കാരം
ചെയ്യാനായുന്നത് എന്നിലെ ഞാന്‍ തെന്നെയാണ്‌
അത്രക്ക് നോവുണ്ട്...

എങ്കിലും....
മാപ്പ്....
എന്തിനാണെന്നറിയില്ലെങ്കിലും...

ഇരുളില്‍ അണയുന്ന തീവണ്ടിയില്‍
എന്നും എന്റെ പെങ്ങളുണ്ട്
എന്നും അവള്‍ക്കൊരു കൂട്ടാവാന്‍
എനിക്ക് കഴിഞ്ഞില്ലെങ്കിലോ....?!

http://www.mathrubhumi.com/story.php?id=157170

06 ഓഗസ്റ്റ് 2009

മുരളീരവം നിലച്ചു


“അരികില്‍, നീ ഉണ്ടായിരുന്നെങ്കിലെന്നുഞാന്‍
ഒരു മാത്ര വെറുതേ നിനച്ചുപോയി...
ഒരു മാത്ര വേറുതേ നിനച്ചു പോയി...”

നീയെത്ര ധന്യയിലെ കേട്ടാലും കണ്ടാലും മതിയാവാത്ത ഈ ഒരറ്റ ഗാനമാണ് എന്നെ മുരളിയുടെ കടുത്ത ആരാധകനാക്കുന്നത്. അതിനപ്പുറം, മുരളിയഭിനയിച്ചു ഫലിപ്പിച്ച ഒട്ടനവധി കഥാപത്രങ്ങള്‍ പിന്നീടു മാത്രമേ കടന്നു വരുന്നുള്ളു.

ആ മുരളിയും നമ്മേ വിട്ടു പോയിരിക്കുന്നു. സത്യത്തില്‍ ഇതു തന്നെയല്ലെ വിനാശ കാലം? അകാലത്തില്‍ നമ്മെ വിട്ടുപിരിയുന്നവരെത്രയാണ്, അതുല്യനടന്മാരായ മുരളി, ദിവസങ്ങള്‍ക്കു മുന്‍പേ രാജന്‍ പി ദേവ്‌, അതിനും മുന്‍പേ നരേന്ദ്രപ്രസാദ്, നമ്മുടെ നഷ്ടങ്ങള്‍ എത്രമാത്രം ആഴത്തിലുള്ളതാണ്.

ചമയത്തിലെ “അന്തിക്കടപ്പുറം“ എന്ന മറ്റൊരു പാട്ടു രംഗം ..
അതും ഓര്‍മകള്‍ക്കുള്ളില്‍ കടുത്തചായം പൂശിക്കിടക്കുന്നു.

മുരളി അരങ്ങൊഴിയിമ്പോള്‍ അവശേഷിക്കുന്നത് കടുത്ത ശൂന്യതയാണ്. ആണത്തത്തിന്‍റെ ഉശിരുള്ള ശബ്ദവും, തന്‍റേടത്തിന്‍റെ ആള്‍ രൂപവും മലാള സിനിമ ഉള്ളിടത്തോളം മായാതെ കിടക്കട്ടെ.!


ആ അതുല്യ നടന്‍റെ നിത്യ ശാന്തിക്കു പ്രാര്‍ഥിച്ചു കൊണ്ട്....
‍‍‍‍‍‍‍‍‍---------------------------------------------------------
കടപ്പാട്:ചിത്രങ്ങള്‍ മാതൃഭൂമി , മനോരമ.വീഡിയോ:യൂട്യൂബ് വീഡിയോകള്‍.!

26 ഡിസംബർ 2008

കമാണ്ടോ അയ്യപ്പൻ

   പമ്പാഗണപതിക്ക്‌ നാളീകേരമുടച്ച് തിരിഞ്ഞപ്പോളാണ് സുമുഖനായ, അടിമുടി കറുപ്പുധരിച്ച സ്വാമിയെക്കണ്ടത്‌. സാധാരണ ഏതെങ്കിലും ഒന്ന്-ഒന്നുകിൽ അരയ്ക്ക്‌ താഴ, അല്ലെങ്കിൽ മുകളിൽ- മാത്രം കറുപ്പിലുള്ളസ്വാമിമാരെയെ കണ്ടിട്ടുള്ളൂ, ഇത്‌ പക്ഷെ അടിമുടി കറുപ്പു തെന്നെ, ഞാൻ എന്നെ തെന്നെ മറന്ന് ആസ്വാമിയെ ഒന്നു ശരിക്ക്‌ നമസ്കരിക്കാനായി കുനിഞ്ഞു, അപ്പോളാണു തോളത്തു തൂങ്ങുന്ന എ കെ 47 (അതു തന്നെയാണാവോ, എനിക്കറിയാവുന്ന വലിയ തോക്ക്‌ ഇന്നും അതുമാത്രമാണ്) കണ്ടത്‌, സൂക്ഷിച്ച്‌ നോക്കിയപ്പോൾ തോളത്ത്‌ "കമാണ്ടോ" എന്ന പരസ്യവും. സുമുഖനായ ആ കമാണ്ടോ അയ്യപ്പൻ( പോലീസ്‌ അയ്യപ്പന്മാർ പണ്ടെ ഉള്ളതാണല്ലോ, ഇത്‌ പുതിയ ടൈപ്പ്‌) നെറ്റിയിൽ കുറിചാർത്തിയിട്ടുണ്ട്‌, കുറച്ച്‌ സമാധാനമായി അതു കണ്ടപ്പോൾ. എന്തായാലും അങ്ങേരടുത്ത്‌ അധികം ചുറ്റിപറ്റാതെ ഞാൻ മലകയറാൻ തുടങ്ങി.
   പമ്പയിൽ നല്ലപോലെ വെള്ളമുണ്ടായിരുന്നു. പാപം തീരാൻ ശരിക്കു മുങ്ങി. തീർത്ഥാടനത്തിന്റെതുടക്കമായതിനാൽ പമ്പയും തീരവും മലിനമായിവരുന്നേയുള്ളൂ. ഈ സുഖമുള്ള അവസ്തകൾ സൃഷ്ടിച്ച എല്ലാ കുളിർമയും ഈ ഒരു ദർശനത്താൽ നഷ്ടമായിരുന്നു.
   നീലിമലയും, അപ്പാച്ചിയും ഇക്കുറി വളരെ കഠിനമായിതോന്നുന്നുണ്ടായിരുന്നു അഛന്, പ്രായം അഛനും ഏറുകയല്ലെ. ഗുരുവായൂരിൽ നിന്നും വാങ്ങിവച്ച പഞ്ചസാര കയറ്റത്തിന്റെ ചില ഇടങ്ങളിൽ വലിയ സാന്ത്വനമായി. പക്ഷെ എന്റെ മനസ്സുനിറയെ പമ്പയിലെ ദർശനം സൃഷ്ടിച്ച ഷോക്കായിരുന്നു. അഖിലാണ്ട കോടി, ബ്രഹ്മാണ്ട നായകനായ, സാക്ഷാൽ കലിയുഗ വരദനായ, കൺകണ്ട ദൈവമായ അയ്യപ്പന് മറ്റൊരു കമാണ്ടൊവിന്റെ കാവൽ ആവശ്യമുണ്ടൊ?. അഞ്ചെട്ട്‌ കൊല്ലം മലകയറിയ ബലമുണ്ടനിക്ക്‌. സാക്ഷാൽ മണികണ്ഠൻ സകലരേയും കൈ നീട്ടി സ്വീകരിക്കുന്നവാണ്, തത്വമസിപ്പൊരുളായ ശബരീശൻ കമാണ്ടോകളേയും തന്നിലൊരാളായെ സ്വീകരിക്കൂ, പക്ഷേ ഇത്തരം പുണ്യ സ്ഥലത്ത്‌ കയ്യിൽ ആയുധവുമായി...., എന്തോ വല്ലാതെ ദഹിക്കുന്നില്ല. കമോണ്ടൊകളെ എവിടെയെങ്കിലും സുസജ്ജരായി മാറ്റിനിർത്തുന്നതല്ലെ അതിന്റെ ശരി, അല്ലാതെ അയ്യപ്പ സ്വാമിയെ കാണാൻ കഠിനവ്രതമെടുത്ത്‌ വരുന്നയാൾക്ക്‌ ഒരിറ്റ്‌ സാന്ത്വനത്തേക്കാൾ യന്ത്രതോക്കുകളുടെ കണിയൊരുക്കുന്നത്‌ നീതീകരിക്കാനാവുമോ?
   കഴിഞ്ഞകൊല്ലത്തെപ്പോലെ ശബരീപീഠം മുതൻ ക്യൂ നിൽക്കേണ്ടി വന്നില്ല, എന്തോ ഭാഗ്യത്തിൻ നടപ്പന്തലിൽ ഒരു രണ്ടുമണിക്കൂർ മാത്രം, പുണ്യപടികയറാൻ ഒരുങ്ങി മേലോട്ട്‌ നോക്കുമ്പോൾ അവിടെയും കിടക്കുന്നു നമ്മുടെ കമാണ്ടോകൾ, ഇവിടെ കറുപ്പിനു പുറമെ നീലക്കുപ്പായകാരായ തനിപ്പട്ടാളക്കാരുമുണ്ട്‌. ഫ്ലൈ ഓവറിലെ തിരക്കും കഴിഞ്ഞ്‌ അയ്യപ്പന്റെ മുന്നിൽ എത്തിയപ്പോൾ, നിന്നതിനേക്കാൾ വേഗത്തിൽ തൂക്കിയെറിഞ്ഞു നമ്മുടെ പഴയ പോലീസ്‌ അയ്യപ്പന്മാർ.അങ്ങനെ ഒരാണ്ട്‌ മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയത്‌ സെക്കണ്ടിന്റെ നൂറിലൊരംശം മാത്രം നീണ്ടുനിന്ന ദർശനം. അയ്യപ്പാ നീയെന്നും നിറനിലാവ്‌ പൊഴിച്ച്‌ എന്റെ മനസ്സിലുണ്ടല്ലോ, ജീവനുള്ളിടത്തോളം ആ ദർശനം നീ നിലനിർത്തിയാൽ മതി.
   നെയ്യഭിഷേകം കഴിഞ്ഞ്‌ രാവിലെ മലതിരിച്ചിറങ്ങുമ്പോൾ ഒരുപാട്‌ കാര്യങ്ങൾ ശബരിമല മാസ്റ്റർ പ്ലാനിലേക്ക്‌( അതെന്താണാവോ, എല്ലാ സീസണിലും കേൾക്കാം) സംഭാവാന നൽകാൻ ഞാൻ ഒരുക്കിവച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്, പതിനെട്ടാം പടിയിൽ കർത്തവ്യനിരതരായ മുഴുവൻ പോലിസ്‌ അയ്യപ്പൻ മാരെയും പിൻ വലിക്കണം, പകരം ഫുള്ളി ലോഡഡ്‌ ഓട്ടോമാറ്റിക്ക്‌ തോക്കുമായി രണ്ട്‌ കമാണ്ടോകളെ പടിക്ക്‌ താഴെ ഡ്യൂട്ടിയിലിടണം, പടികയറുന്നതിന് വേഗം പോരാ എന്ന് തോന്നുമ്പോൾ ഇടക്കിടക്ക്‌ ആകാശത്തേക്ക്‌ വെടിവെച്ചാൽമതി .ഇതുകൊണ്ട്‌ മറ്റൊരു ഗുണവുമുണ്ട്‌, വെടി വഴിപാട്‌ നിർത്തലാക്കം, പക്കരം നിരക്ക്‌ കൂടിയ ബുള്ളറ്റ്‌ വഴിപാട്‌ ആരംഭിക്കാം .സോപാനത്തിനുമുൻപിലും രണ്ട്‌ കമാണ്ടൊ അയ്യപ്പന്മാർ പറ്റും, അവർ അയ്യപ്പൻ മാർക്ക്‌ നേരെത്തെന്നെ തോക്ക്‌ ചൂണ്ടണം, അങ്ങനെ യാവുമ്പോൾ ഒറ്റസ്വാമിമാരും തങ്കവിഗ്രഹം കൺകുളിർക്കെ കാണാൻ നിൽക്കാതെ ഓടിക്കോളും.
   ഹരിഹര തനയാ, ആശ്രിത വൽസലാ, സേവിപ്പോർക്കാന്ദമൂർത്തീ, നിത്യബ്രഹ്മ്മചാരീ അഹങ്കാരം കൊണ്ടല്ല, അവിടുത്തോടുള്ള സ്നേഹം കൊണ്ടുമത്രമാണ് ഇത്രയും എഴുതിപ്പോയത്‌.